Pages

ഓഗസ്റ്റ്‌ 27

ചില ദിനങ്ങള്‍.. ഓര്‍മ്മകള്‍.. അതങ്ങനെയാണ്.. സുഖമാണോ ദുഃഖമാണോ പകരുന്നത് എന്നറിയില്ല. എങ്കിലും നിര്‍ജ്ജീവമായ ചില വികാരങ്ങള്‍ എപ്പോഴും സമ്മാനിച്ചു കൊണ്ടേ ഇരിക്കും. ഒരുപാട് പേര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഒട്ടേറെ രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെച്ച് ജീവിച്ചു മരിക്കാന്‍ എനിക്ക് തീരെ ഇഷ്ടമില്ല.. ഓണ്‍ലൈന്‍ സൗഹൃദം എന്നോ ഓഫ്‌ലൈന്‍ സൗഹൃദം എന്നോ വേര്‍തിരിവില്ലാതെ എന്‍റെ സുഖവും ദുഃഖവും എല്ലാം ഞാന്‍ നിങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. അതില്‍ പലരോടും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയതും പറയാതെ ബാക്കിവെച്ചതുമായ ഒരേയൊരു ചോദ്യം.. ഈ ദിവസത്തിന്‍റെ പ്രത്യേകത.

എന്‍റെ സ്വന്തം വീട്ടില്‍ നിന്നും എന്‍റെ മനസ്സിന് പുറകെ ശരീരവും ഇറങ്ങി വന്നതിന്‍റെ രണ്ടാം വാര്‍ഷികം.. അതിന്നാണ്.. മറ്റൊരു വശം ചിന്തിച്ച് പറഞ്ഞാല്‍ ഇറക്കിവിട്ടതിന്‍റെ രണ്ടാം വാര്‍ഷികം.. നല്ലതെന്നോ ചീത്തതെന്നോ വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല ഈ തീരുമാനത്തെ. ഒരിക്കല്‍ തിരിച്ചു ചെല്ലും ഏതായാലും ഇപ്പോഴില്ല.. വയനാട്ടില്‍ ഒരു കുഞ്ഞുകൂട് കൂട്ടിയിട്ട്.. അതുവരെ ഒരു മടക്കയാത്രയില്ല. എന്‍റെ പാത ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്. അതിലെ കല്ലും മുള്ളും അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

ഈ നടപ്പാതയില്‍ താങ്ങായും തണലായും കൂടെ നിന്ന ഒരുപാട് പേരുണ്ട്.. സുഹൃത്തുക്കള്‍. സൌഭാഗ്യങ്ങളുടെ കൂടാരത്തില്‍ നിന്നും നഷ്ടങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് കാല്‍വെച്ചിറങ്ങുമ്പോള്‍ ഞാന്‍ നഗ്നപാദനായിരുന്നു.. എന്നാല്‍ പണയം വെക്കാത്ത അഭിമാനവും, ജയിക്കാനുള്ള വാശിയും, ജീവിച്ചുകാണിക്കുവാനുള്ള അഭിനിവേശവും കൈമുതലായിരുന്നപ്പോള്‍ വീണിടം വിഷ്ണുലോകമായി മാറി. കയത്തില്‍ നിന്നും കരകയറ്റാന്‍ സ്നേഹനിധികളായ ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. പേരെടുത്ത് പറഞ്ഞാല്‍ തൂലികയിലെ മഷി തികയാതെ വരും. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നിട്ട വഴികളിലെ നഷ്ടങ്ങളെ തോല്‍പ്പിക്കുന്ന വിജയത്തിന്‍റെ കണക്കുപുസ്തകം എഴുതി തുടങ്ങിയത് അവിടെയാണ്.

ചെറുസ്വപ്നങ്ങളും ചിന്തകളുമായി പ്രിയനാടിന്‍റെ ഒരു കോണില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹിച്ചതിലും അധികം നേടി സ്വയം കെട്ടിപ്പടുത്ത ജീവിതം ആസ്വദിക്കുമ്പോള്‍ അച്ഛനോട് വഴക്കിട്ട് വീട് വിട്ടതിന്‍റെയോ തനിച്ചു താമസിക്കുന്നതിന്‍റെയോ പരിഭവങ്ങളും പരാതിയും തെല്ലും അലോസരപ്പെടുത്തിയിട്ടില്ല. കൂട്ടിനുള്ളത്‌ ആ അച്ഛന്‍ പകര്‍ന്ന് തന്ന എഴുത്തും വിദ്യയും എന്നതും മറക്കുന്നില്ല. എന്‍റെ പേരില്‍ ഒരു 'പാതി' അച്ഛനാണ് എന്നെ ഞാനാക്കിയ മനുഷ്യന്‍. എന്നാല്‍ അതിലേറെ വലുത് എനിക്ക് നിങ്ങള്‍ തന്നെയാണ്.. ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ ആണ് വലുത്.. എനിക്ക് നിങ്ങളുടെ മുന്‍പില്‍ രഹസ്യങ്ങളില്ല.. കപടനാട്യങ്ങളില്ല. ഈ യാത്ര നിങ്ങളോടൊപ്പം തുടരുക തന്നെ ചെയ്യും. ഈ വീഥിയില്‍.. എനിക്കായ് വെട്ടിയ വീഥിയില്‍ വീഥി തീരുവോളം... ... എന്‍റെ പ്രിയരോടൊപ്പം...

നിറഞ്ഞ സ്നേഹത്തോടെ ...

പൂര്‍വ്വജന്മ സൗഹൃദം..

മുന്‍ധാരണകളെ തിരുത്തുന്നവയാണ്
ചില മുഖങ്ങള്‍
ഒരു സൌഹൃദ സ്പര്‍ശമായ്..
നീറുന്ന പ്രണയത്താല്‍
മുറിവേറ്റ ഹൃദയത്തെ
ആശ്വാസവാക്കുകളാല്‍ തലോടി
പൂര്‍വ്വജന്മ സൗഹൃദം
പുനരാരംഭിക്കുന്ന ചിലര്‍...
__

ഒരു നിശാഗന്ധി പുഷ്പത്തിന് സമര്‍പ്പിക്കുന്നു. :)

സ്വാതന്ത്ര്യദിന ചിന്തകള്‍

ഭാരതീയരായ നാം സ്വാതന്ത്ര്യത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആര്‍ഷ ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടിയിട്ട് 66 വര്‍ഷം തികയുന്നു. ഈ അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ഭാരതം കൈവരിച്ച നിരന്തരമായ നേട്ടങ്ങളും, വികസനങ്ങളും, ജനാധിപത്യത്തിന്‍റെ തിളക്കവും നമുക്ക് അഭിമാനിക്കുവാന്‍ വക നല്‍കുന്നു. കൂടാതെ ലോക ഭൂപടത്തില്‍ പൊട്ടലുകളും പിളര്‍പ്പുകളും ഉണ്ടാകുമ്പോഴും ഇന്ത്യ ഇന്നും അഖണ്ഡതയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഇത്തരം മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വാതന്ത്ര്യദിനം നമുക്ക് നല്‍കുമ്പോഴും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആഗ്രഹിച്ചത്‌ പോലുള്ള സ്വാതന്ത്ര്യത്തില്‍ നിന്നും നാം വളരെ അകലെയാണ്. വലിയ ആവേശമില്ലാതെ സ്വാതന്ത്ര്യദിനങ്ങള്‍ ഒരു ചടങ്ങായി ആഘോഷിക്കപ്പെടുന്നു.സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ കഴിവില്ലാത്ത, സ്വാതന്ത്ര്യത്തില്‍ നമ്മള്‍ വഹിക്കേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ബോധമില്ലാത്ത  ഒരു ജനതയാണ് നാമിന്ന്.


സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജി ഒരുക്കിയ മനുഷ്യബന്ധം നാമിന്ന് കാറ്റില്‍ പറത്തി. അധികാര മോഹവും, അഴിമതിയും, സ്വാര്‍ത്ഥ താത്പര്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട്‌ ആദര്‍ശങ്ങളെ കൈവെടിയുന്നു. ഈ പ്രവണത ഇന്ന് രാജ്യത്തെ വികൃതമാക്കിയിരിക്കുന്നു. ജനാധിപത്യവും മത ഐക്യവും നമ്മള്‍ പ്രഹസനമാക്കിതീര്‍ത്തു. രാജ്യതാത്പര്യങ്ങളെ മനസ്സിലാക്കാനോ വിലമതിക്കാനോ ഇന്ന് നമുക്ക് കഴിയുന്നില്ല.  നാം ഒരു രാഷ്ട്രമായി, ഒരു ജനതയായി രൂപാന്തരപ്പെടേണ്ടത് മനുഷ്യബന്ധത്തിലൂടെയാണ് എന്ന് നാം മനസ്സിലാക്കേണ്ട കാലം കടന്നുപോയിരിക്കുന്നു.


ഈ ദിവസങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ട പലരുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരദേശാഭിമാനികളെ, അതിലൂടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കേണ്ടത് നമ്മുടെ കര്‍മ്മമാണ്‌. 
രാജ്യത്തെ പിളര്‍ക്കാന്‍ നാം അനുവദിക്കരുത്. വിഭജനം ഇല്ലാതാക്കാന്‍, ജനബന്ധം ഊട്ടിയുറപ്പിക്കാന്‍ നമ്മള്‍ തയ്യാറാവണം. കണ്മുന്നില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താന്‍ ഓരോ പൌരനും ബാധ്യസ്ഥനാണ്. 

ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ.. ഗാന്ധിസ്മരണകള്‍ നമുക്ക് വഴി കാണിക്കുന്ന നക്ഷത്രങ്ങളാകട്ടെ.. മൂല്യങ്ങള്‍ നമ്മളെ പുതിയ മനുഷ്യരാക്കട്ടെ..!!

ഐക്യം നമ്മുടെ ശക്തി....    കര്‍മ്മം നമ്മുടെ ലക്ഷ്യം

എന്‍റെ എളിയ വാക്കുകള്‍ നമ്മുടെ ധീരദേശാഭിമാനികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട്  വിടവാങ്ങട്ടെ... 



ജയ്ഹിന്ദ്.

__________

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഞാന്‍ അവതരിപ്പിച്ച പ്രസംഗം. ഞങ്ങളുടെ കുടുംബസുഹൃത്തായ അനിയേട്ടന്‍ എഴുതിതന്നത്. അന്നേ ദിവസം നടന്ന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനവും പ്രിയ സുഹൃത്ത് വിഷ്ണുവിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നും ഈ വരികള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു.. :)



-San-